തൃശൂർ: മസ്തിഷ്ക ജ്വരം ബാധിച്ച് പതിനഞ്ചുകാരി മരിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളാങ്ങല്ലൂർ തയ്യിൽ റോഡ് അക്കരകാരൻ വീട്ടിൽ എ.എസ്. തുളസീദാസിന്റെ മകൾ ശിവനന്ദനയാണു മരിച്ചത്.
നാലുമാസം മൂൻപാണ് ശിവനന്ദന അസുഖബാധിതയായത്. വിവിധ പരിശോധനകൾ നടത്തിയിട്ടും അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന കാര്യത്തിൽ തെളിവുകൾ ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് ഇവർ താമസിച്ചിരുന്ന പോലീസ് ക്വാര്‍ട്ടേഴ്സിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ആർക്കെങ്കിലും ഈ അസുഖം ബാധിച്ചിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയും ചെയ്തു.
പരിശോധനകളിൽ അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്നതൊന്നും കണ്ടെത്താനായില്ല. അമല ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അവിടെ വച്ചാണു മരണം സംഭവിച്ചത്. കാൽഡിയൻ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായിരുന്നു. എസ്എസ്എൽസി പരീക്ഷ ആരംഭിച്ച ദിനത്തിലാണു ശിവനന്ദനയുടെ വേർപാട്. അമ്മ: ബിജി. സഹോദരൻ: കൈലാസ്. സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടന്നു.